2013 മാർച്ച് 6, ബുധനാഴ്‌ച

എന്റെ നാവിന്റെ രസക്കേടുകള്‍


 എന്റെ ശിരസ്സേ! എനിക്ക് എന്താണാവോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അമ്മയെ ഞാന്‍ പറയുന്നതെന്തൊക്കെയാണു:
  "നാശം പിടിച്ചവളേ; പണ്ഡാരമേ; സ്നേഹമില്ലാത്തവളേ; തെണ്ടീ...."
  
  
   ഞാന്‍ എന്റെ അമ്മയെ ഇങ്ങനെ അധിക്ഷേപിക്കാമോ? എന്നെ പെറ്റു ഇത്രേടം വരെ വളര്‍ത്തിയ ആളല്ലേ! ആ അവരെ ഞാന്‍ പലപ്പോഴായി എന്നോട് ഉപദേശിക്കുമ്പോള്‍ എന്റെ മനമ്പിടിക്കുന്നില്ലാന്നുംകണ്ട് അസഭ്യ വര്‍ഷം നടത്തുന്നത് നീതിയാണോ? അതും അമ്മയോട്?
  
  
  അല്ലേയല്ല, എനിക്കറിയാം. പക്ഷേ ചില നേരങ്ങളില്‍ ഞാന്‍ അങ്ങനെയാകുന്നു. എന്റെ മനോരുചിക്കിണങ്ങുന്ന വര്‍ത്തമാനം അമ്മ പ്രകടിപ്പിക്കാത്ത പക്ഷം ഞാന്‍ അമ്മയെ - എന്റെ അമ്മയെ അധിക്ഷേപിക്കുന്നു. ചിലപ്പോഴൊക്കെ അവര്‍ കണ്ണുനീര്‍ തുടക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്.
  
  
   ഞാന്‍ കളങ്കപ്പെട്ടിരിക്കുന്നു. എന്റെ അമ്മയെ ഈവിധം പ്രതിയാക്കിയ ഞാന്‍ കളങ്കപ്പെട്ടിരിക്കുന്നു. എത്രയോ വട്ടം ഞാന്‍ ഇതില്‍നിന്നെല്ലാം അകലാന്‍ ശ്രമിച്ചു. വൃഥാവിലായ ശ്രമങ്ങള്‍! ഞാന്‍ ഇപ്പോഴും ഓരോ ദിവസവും നിമിഷവും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ അമ്മയെ..............
  
  
  'ഒന്ന് ഉപദേശിക്കുന്നത് തെറ്റല്ല'. അതു മനസ്സിലാക്കാന്‍ അറിയാത്തവനല്ല ഞാന്‍. എന്നിരുന്നാലും എനിക്ക് അതു ഇഷ്ടമല്ല. ഒരുപക്ഷേ എന്റെ പ്രായത്തിന്റെ അവിവേകമാകാം. അല്ലയെങ്കില്‍ എന്റെ സ്വഭാവവൈകൃതമാകാം.
  
  
  എന്തായാലും എന്റെ അമ്മേ : 'കോടി വന്ദനം'. എന്നോട് ക്ഷമിക്കൂ! ഞാന്‍ തിരിച്ചറിവില്ലാത്തവനാണെന്ന് കരുതൂ. എന്നൊട് ക്ഷമിക്കൂ! അമ്മയുടെ ഉപദേശമൊന്നുകൊണ്ടുമാത്രം വഴികെടാത്ത മകനാണു ഞാന്‍.
  
  
  എന്റെ അമ്മ ഇല്ലായിരുന്നെങ്കില്‍?



2013 മാർച്ച് 2, ശനിയാഴ്‌ച

എന്നെവേണ്ടാത്തവള്‍



അവള്‍ എന്നില്‍ നിന്ന് അകന്നിരിക്കുന്നു. നീണ്ട എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം. അവള്‍ക്ക് ഒരു പുതിയ 'ഏട്ടനെ' കിട്ടിയത്രെ! അവളുടെ ഏട്ടന്‍- പുതിയ കാമുകന്‍. ഇന്നു ഞാന്‍ അവള്‍ക്ക് ഏറ്റവും അടുത്ത സുഹൃത്ത്. ഇന്നലെ......
  
  എന്തെളുപ്പം ഒരാള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍. നാമെല്ലാം കമ്പോളത്തിലെ ചരക്കുകള്‍ മാത്രമെന്ന് തിരിച്ചറിയാന്‍ എനിക്കു ചിലവായത് നീണ്ട എട്ടു വര്‍ഷം. ഞാന്‍ യാഥാര്‍ഥ്യത്തിലേക്കെത്തിയിരിക്കുന്നു. ഇനി ഒരു തീരുമാനം എടുക്കുകയേ വേണ്ടു - മരിക്കണോ ജീവിക്കണോ ചാവണോ!
  
  അതെ ജീവിക്കണം. അവളെ കൊന്നാല്‍ എനിക്ക് എന്തു പ്രയോജനം. എന്തു സമാധാനം? നഷ്ടം എനിക്കു മാത്രം. അത് അളവില്‍ വര്‍ധിച്ചേക്കാം.
  
  അവള്‍ സന്തോഷിക്കുന്നു. ഇന്നലെ എന്നില്‍ ആനന്ദം കണ്ടെത്തിയവള്‍ ഇന്നിതാ വേറൊരുത്തനില്‍! 'ഹോ'  എനിക്ക് സഹിക്കുന്നതിനു ഒരു പരിധിയില്ലേ.
  
  അല്ല, ഒന്ന് ചിന്തിച്ചാല്‍ ഞാന്‍ കരയുന്നതെന്തിനാണു. അവള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ ഒരു ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ട്. എന്നെ മടുത്തുകാണും. ഇത്തരുണികള്‍ക്ക് ഒരാളില്‍ കുറച്ചുനാള്‍ക്കുശേഷം മടുപ്പ് അനുഭവപ്പെടുന്നത് അതിശയമല്ലല്ലേ!
  
  എന്റെ പുതിയ ആലോചന അതൊന്നുമല്ല. അവള്‍ തിരഞ്ഞെടുത്ത ആ പുതിയ പയ്യന്‍. അവന്റെ ആത്മാര്‍ഥത എത്രകണ്ട് ഉണ്ടായിരിക്കണം. ഒരു നാള്‍ അവള്‍ എന്നെപ്പോലെ അവനെയും.
  
  കഷ്ടം! ലോകം അധ:പതിച്ചിരിക്കുന്നു. സ്നേഹമില്ല കാമം കാമം മാത്രം. പിന്നെ ആരെയൊക്കയോ തോല്‍പ്പിക്കാന്‍ വേണ്ടി നെട്ടോട്ടവും.
  
   ഞാന്‍ അവള്‍ക്ക് എന്റെ ശരീരം നല്‍കി എന്റെ വികാരങ്ങള്‍ നല്‍കി എന്റെ മനസ്സ് നല്‍കി. പക്ഷേ...... ഇനി ആ ചെറുപ്പക്കാരനും! പിന്നെ മറ്റ് പലരും.